2010 ഫെബ്രുവരി 18, വ്യാഴാഴ്‌ച

ചിലവരികള്‍ പ്രധാനപ്പെട്ടത് തന്നെ



'ഞാന്‍ ആകെ മാനസിക വിഷമത്തിലാണ്.എനിക്ക് ജീവിതം തന്നെ മടുത്തു.നീ ദേഷ്യപ്പെടരുത്-ചീത്ത പറയരുത്;സത്യം പറയട്ടെ,ഇന്നലെ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു,പക്ഷെ ഞാന്‍ മരിച്ചില്ല.ഞരമ്പ്‌ മുറിക്കുന്നതിനിടെ എന്‍റെ അനിയന്‍ കണ്ടു.അറിയാതെ ബ്ലേഡ് കയ്യില്‍ തട്ടി എന്ന് അവനോടു കള്ളം പറഞ്ഞു.പക്ഷെ എനിക്ക് ഇപ്പോഴും ഒരു സമാധാനവും ഇല്ല.എന്‍റെ ഉമ്മാക്ക് എന്നെ തീരെ ഇഷ്ടമല്ല.ഭര്‍ത്താവ് അവരുടെ ജോലി നിലനില്പ്പു മാത്രം നോക്കിയാണ് എന്നെ വിവാഹം കഴിച്ചത്,ശരിക്കും അയാള്‍ക്ക് എന്നെ സ്നേഹിക്കാന്‍ കഴിയില്ല എന്ന് എനിക്ക് പല തവണ ബോധ്യപ്പെട്ടതാണ്.  എന്‍റെ ഉപ്പാക്ക് എന്നോട് അല്‍പ്പം ദയയുണ്ട്.പക്ഷെ ഉമ്മയെ ഉപ്പാക്ക് പേടിയാണ്.എന്‍റെ കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് കൂടുതല്‍ സങ്കടം തോന്നുന്നു. ഇന്നലെ ഓണ്‍ ലൈന്‍ വഴി പരിചയപ്പെട്ട ഒരാള്‍ എന്‍റെ പ്രൊഫൈല്‍ നോക്കി നമ്പര്‍ എടുത്തു എന്നെ വിളിച്ചു.എനിക്ക് ഇപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പം തോന്നുന്നു.ഞാന്‍ എന്ത് ചെയ്യും , അയാള്‍ എന്നെ വിവാഹം കഴിക്കാം എന്ന് പറയുന്നു.


നീ എന്‍റെ ഭര്‍ത്താവിനെ ഒന്ന് ഉപദേശിക്കുമോ? നീ പറ ഞാന്‍ എന്ത് ചെയ്യണം?'



ഇടക്കൊക്കെ ബ്ലോഗ്‌ വഴി ഞാന്‍ എഴുതുന്ന കുറിപ്പുകള്‍ ശ്രദ്ധിക്കാറുള്ള ദുബൈയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഒപ്പം താമസമുള്ള ഒരു കുട്ടിയുടെ ഉമ്മയായ ഒരു പെണ്‍കുട്ടിയുടെ ആകുലതകള്‍(മാനസിക പ്രശ്നങ്ങള്‍ ) ആണ് മുകളില്‍ പറഞ്ഞത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും എങ്ങനെ നേരിടണം എന്നറിയാത്ത ഒത്തിരി പെണ്‍കുട്ടികളും അവരെ എങ്ങനെ സമീപിക്കണമെന്ന് ബോധ്യം ഇല്ലാത്ത മാതാപിതാക്കളും ഭാര്യയെ കണ്ടെത്തുമ്പോള്‍ ഒന്നും ശ്രദ്ധിക്കാത്ത ഭര്‍ത്താക്കന്മാരും ഒരു പോലെ ഈ എപിസോടില്‍ അഭിനയിക്കുന്നു .



ഉപ്പ റെന്റ് കൊടുത്തു താമസിക്കുന്ന ഫ്ലാറ്റിലാണ് ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷത്തിലേറെ ആയി അവള്‍ താമസിക്കുനത്,ഇപ്പോള്‍ ഉമ്മയുടെ കുത്ത് വാക്കുകളും ചീത്ത വിളിയും കേട്ടു അവള്‍ മടുത്തു എന്നാണ് പറയുന്നത്. ഭര്‍ത്താവിനോട് വിവരം അറിയിച്ചെങ്കിലും കാര്യമായി ഒന്നും പറയുന്നില്ലത്രെ .ഉപ്പയുടെ ഹോട്ടലില്‍ ജോലിക്കാരനായ അയാള്‍ തന്റെ ജോലിയിലെ സ്ഥിരതയും മറ്റും നോക്കിയാണ് അവളെ വിവാഹം കഴിച്ചത്.ആത്മാര്‍ഥമായി സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നാണ് അവളുടെ ഭാഷ്യം.

ഇവള്‍ അല്പം സ്നേഹം കിട്ടുന്ന ഭാഗത്തേക്ക് ചായുന്നു,അല്ലെങ്കില്‍ ജീവിതം വേണ്ടെന്നു വെക്കുന്നു.രണ്ടു അനാരോഗ്യകരമായ ഓപ്ഷനുകളാണ് സ്വീകരിക്കാനായി തുനിയുന്നത്,രണ്ടും വ്യത്യസ്തമായ പതനങ്ങള്‍ എന്ന് പറയാം.


പ്രശ്നങ്ങള്‍ എങ്ങനെ സമീപിക്കണമെന്ന വിവേകത്തിന്റെ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുഴച്ചു കാണുന്നത്, ഓണ്‍ ലൈന്‍ വഴി ലക്ഷക്കണക്കിന്‌ ചതിയന്മാരാണ് അവരുടെ ഹോബി നടപ്പാക്കുന്നത്,വിശേഷിച്ചും സത്രീകളെ ലക്ഷ്യമിട്ട് ചതിക്കുഴിയികള്‍ എമ്പാടും ഉണ്ട്.ഏതോ കോണില്‍ ഇരുന്നു ഇഷ്ട്ടമാണ് ,കല്യാണം കഴിക്കാം എന്നൊക്കെ പറയുമ്പോഴേക്കും അതില്‍ വീണുപോകുന്ന പെണ്‍കുട്ടികള്‍ കുറച്ചൊന്നുമല്ല .വിദ്യാഭ്യാസത്തിന്റെയോ ക്വോളിഫികേഷന്റെയോ പരിമിതിയല്ല ഇവരെ ഇങ്ങനെ നിയന്ത്രിക്കുന്നത്,പ്രത്യുത വിവേകത്തിന്റെയും ധര്‍മിക പരിജ്ഞാനത്തിന്റെയും അഭാവം തന്നെയാണ്. സ്വന്തം വ്യക്തിത്വത്തെ ബഹുമാനിക്കുവാനും മറ്റുള്ളവര്‍ എന്തായാലും കാര്യങ്ങളെ നേരിടാനും സാധിക്കുമെന്ന ഉറച്ച ബോധവുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയന്ത്രിക്കേണ്ടത്.


വിവാഹം എന്ന കര്‍മം തീരുന്നതോടെയോ കുട്ടികള്‍ പിറക്കുന്നതോടെയോ ഒരു ഭര്‍ത്താവിന്റെ കടമകളും കടപ്പാടുകളും പൂര്‍ണമായി എന്ന തോന്നലാണ് പല പുരുഷന്മാര്‍ക്കും.സ്ത്രീകള്‍ ഇന്റര്‍നെറ്റ്‌ ,മൊബൈല്‍ ചതിക്കുഴികളില്‍ വീണു പോകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി ഇതിനെ വിലയിരുത്താം.പാരസ്പര്യവും പങ്കു വെക്കലും ഇല്ലാതാകുന്നതോടെ വിവാഹ ജീവിതത്തിലെ ഒരുമ നഷ്ട്ടപ്പെട്ടു എന്ന് വേണം കരുതാന്‍.കല്യാണം കഴിക്കുമ്പോള്‍ ജീവിതാവസാനം വരെ മുന്നോട്ടു പോകേണ്ടതാനെന്ന ഉത്തമ ബോധ്യം തീര്‍ച്ചയായും ഓരോ പുരുഷനും ഉണ്ടാകേണ്ടതുണ്ട്.നിലനില്‍പ്പും കാര്യലാഭവും മാത്രവും നോക്കിയാല്‍ നഷ്ട്ടപ്പെടുന്നത് എല്ലാമായിരിക്കും.ഇവിടെ സംഭവിച്ച കാര്യത്തില്‍ ഭര്‍ത്താവിന്റെ പരാജയം നിഴലിക്കുന്നു എന്നത് സത്യമാണ്.


മക്കളെ നന്നായി വളര്‍ത്തുന്നതില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് വീഴ്ച്ച സംഭവിക്കാറുണ്ട്.ആണ്കുട്ടികളായാലും പെണ്‍കുട്ടികളായാലും അവര്‍ക്ക് അമിത സ്വാതന്ത്ര്യം ഒരിക്കലും നല്‍കരുത്,മക്കളെ സമീപിക്കേണ്ട രീതിയും ഏറെ ഗൌരവ പൂര്‍വ്വം മനസ്സിലാക്കേണ്ടതുണ്ട്.ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും പ്രതിസന്ധികളെ നേരിടാനും അവര്‍ക്ക് ധൈര്യം നല്‍കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.


സൃഷ്ട്ടാവിനോടുള്ള ഉറച്ച വിശ്വാസവും ഭക്തിയുമാണ് നമ്മെ നിയന്ത്രിക്കേണ്ടത്,എല്ലാം സര്‍വ നിയന്ത്രാവായ അവനിലേക്ക് സമര്‍പ്പിക്കാം,അവിടെയാണ് നമ്മുടെ വിജയവും ശക്തിയും.ജീവിതം നീറുന്ന ദശയില്‍ എത്തുന്നെങ്കില്‍ അവനോടു പ്രാര്‍ഥിക്കുക.ധാര്‍മികത സൂക്ഷിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും പ്രലോഭനങ്ങളില്‍ അകപ്പെട്ടു സ്വയം വിഡ്ഢിയാവാന്‍ ഒരിക്കലും ശ്രമിക്കരുത്,പടച്ചവന്‍ തന്ന ജീവന്‍ സ്വയം നശിപ്പിക്കുക എന്നത് ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ലാ എന്ന് മാത്രമല്ല.തീരാത്ത നാശത്തിന്റെ തുടക്കമായിട്ടു വേണം അതിനെ മനസ്സിലാക്കാന്‍.


ഇന്റര്‍നെറ്റ്‌ അടക്കമുള്ള മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്ന വിരുതന്മാര്‍ ഒന്നോര്‍ക്കുന്നത് നന്ന്,വീട്ടില്‍ സ്വന്തം അമ്മയും ഭാര്യമാരും സ്ത്രീകള്‍ തന്നെയാണ്.നിങ്ങള്‍ നഷ്ട്ടപ്പെടുതുന്നത് പല കുടുംബങ്ങളുടെയും ഭദ്രതയാണ്.ഒരു പക്ഷെ നിങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണും ഏതെങ്കിലും രൂപത്തില്‍ ഏതെങ്കിലും ക്ഷുദ്ര ജീവികള്‍ പിഴുത് വലിയ ഗുഹകള്‍ സൃഷ്ടിക്കുന്നുണ്ടാകും .


സ്നേഹം ഉണ്ടെങ്കില്‍ പിന്നെ കൂടുതലൊന്നും ആവശ്യമായി വരില്ല;അതില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടും ഒരു പ്രയോജനവുമില്ല
- സര്‍ ‍ജെയിംസ്എം ബാരി



cpmrfi@gmail.com


www.rafichungam.blogspot.com

1 അഭിപ്രായം: